നിങ്ങളുടെ സ്കൂൾ ഒരു പിരീഡിനു മുമ്പ് നിന്നിടത്താണോ ഇപ്പോൾ? ക്ലാസിലേക്കു കുട്ടികളും ടീച്ചറും കയറിയ വാതിൽ അതേ സ്ഥലത്തുതന്നെയാണോ ക്ലാസ് കഴിയുമ്പോൾ? എന്ത് അസംബന്ധമാണു ചോദിക്കുന്നത് എന്നു തോന്നാം. പക്ഷെ, രണ്ടിനും ഉത്തരം ‘അല്ല’ എന്നാണ്. ലക്ഷക്കണക്കിനു കിലോമീറ്റർ അകലെ ഒരിടത്താണ് ഓരോ പിരീഡും കഴിയുമ്പോൾ സ്കൂളും ക്ലാസും.
നമ്മളോരോരുത്തരും ഇരിക്കുന്നയിരിപ്പിൽ എങ്ങോട്ടെല്ലാം എത്രയെല്ലാം വേഗത്തിൽ സഞ്ചരിക്കുന്നു! ഭൂമിയുടെ പുറത്തിരുന്നുള്ള സ്വയംകറക്കവും സൂര്യനുചുറ്റുമുള്ള ഓട്ടവും എല്ലാവർക്കും അറിയാം. പക്ഷെ, സൗരയൂഥത്തോടൊപ്പം ആകാശഗംഗ എന്ന ഗാലക്സിയിൽ അതിൻ്റെ കേന്ദ്രത്തെ ചുറ്റുന്നതും ആ ഗാലക്സിതന്നെ പല ദിശകളിൽ പല വേഗങ്ങളിൽ പായുന്നതും പലർക്കും ഒരുപക്ഷെ അറിയില്ല. അറിയാവുന്നവർതന്നെയും ഇക്കാര്യങ്ങൾ സാധാരണനിലയിൽ ഓർക്കാറുമില്ല.

വീടിന്റെ അരമതിലിൽ കാലത്ത് ഉറക്കംതൂങ്ങി ഇരിക്കുന്ന പൂവ് എന്ന ചെല്ലപ്പേരുകാരൻ കുട്ടിയെ അയൽപ്പക്കത്തെ ഷംസിയട്ടീച്ചർ തട്ടിയുണർത്തി പ്രപഞ്ചചലനങ്ങളുടെ കൗതുകലോകത്തേക്കു കൂട്ടിക്കൊണ്ടുപോയി വിജ്ഞാനത്തിൻ്റെ പ്രത്യേകമേഖല തുറന്നുകാട്ടിക്കൊടുക്കുന്ന ഒരു പുസ്തകം പുറത്തുവന്നിരിക്കുന്നു – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ‘വഴിക്കുരുക്കിൽപ്പെട്ട പൂവ്’. കുട്ടികൾക്കായി സയൻസ് എഴുതാറുള്ള മുൻപത്രപ്രവർത്തകൻ മനോജ് കെ. പുതിയവിളയാണു ഗ്രന്ഥകാരൻ.
ചെറിയ കുട്ടികൾക്കുപോലും മനസിലാകണം എന്നുദ്ദേശിച്ചാണു പുസ്തകം രചിച്ചിരിക്കുന്നതെങ്കിലും, കുട്ടികളിൽ കൗതുകം ജനിപ്പിക്കുന്നതരത്തിലാണു പുറംചട്ട രൂപകല്പന ചെയ്തിട്ടുള്ളെതെങ്കിലും, ഇതൊരു ബാലസാഹിത്യപുസ്തകമല്ല എന്നാണ് എനിക്കു തോന്നിയത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും വായിച്ചിരിക്കേണ്ടതുമാണീ പുസ്തകം.

പേരിനെ അന്വർത്ഥമാക്കുന്നപോലെ അക്ഷരാർത്ഥത്തിൽ ഒരു വഴിക്കുരുക്കിലാണു പൂവിനെ ടീച്ചർ കൊണ്ടെത്തിക്കുന്നത്. അവൻ്റെ കുഞ്ഞുമനസിനു സങ്കല്പിക്കാനാവാത്തത്ര സങ്കീർണ്ണമാണ് ആ ചലനങ്ങളുടെ ആകെത്തുക. പക്ഷെ, അദ്ധ്യായങ്ങൾ ഒന്നൊന്നായി പിന്നിടുമ്പോഴേക്ക് ആ ഓരോ അറിയായാത്രയും ഭാവനയുടെ ചിറകിലേറി അവൻ അനുഭവിച്ചറിയുന്നു. ഭൂമിയുടെ സ്വയംഭ്രമണം മുതൽ ഗാലക്സിയിലെ പ്രദക്ഷിണം വരെയൊക്കെ മനക്കണ്ണിൽക്കണ്ട് കൈക്രിയകളിലൂടെ ആവിഷ്ക്കരിക്കാൻ ശ്രമിക്കുന്ന പൂവ്, ഒരേസമയം പല ദിശകളിൽ പല വേഗങ്ങളിൽ സഞ്ചരിക്കുന്ന ഗാലക്സിയുടെ അവസ്ഥ കണ്ട് അക്ഷരാർത്ഥത്തിൽ പകച്ചുപോകുന്നു.
ഗാലക്സികൾ ചേർന്ന ലോക്കൽ ഗ്രൂപ്പ്, ലോക്കൽ ഗ്രൂപ്പുകൾ ചേർന്ന ക്ലസ്റ്റർ, ക്ലസ്റ്ററുകൾ ചേർന്ന സൂപ്പർ ക്ലസ്റ്റർ… അങ്ങനെയങ്ങനെ പ്രപഞ്ചത്തിൻ്റെ വിദൂരതകളിൽ അടുത്തകാലത്തു കണ്ടെത്തിയ ഗാലക്സിമതിലുകളും ഗാലക്സികൾ അതിഭീമഗുരുത്വകേന്ദ്രങ്ങളിലേക്ക് ഒഴുകിനീങ്ങുന്ന ഫിലമിൻ്റുകളും വരെയുള്ള പ്രപഞ്ചഘടനകൾ പൂവു പരിചയപ്പെടുന്നു; ഒപ്പം വായനക്കാരും. നമ്മുടേതടക്കമുള്ള ഗാലക്സികളെ അതിശക്തിയായി വലിച്ചടുപ്പിക്കുന്ന ഗ്രേറ്റ് അട്രാക്റ്റർ അവയെയെല്ലാം വിഴുങ്ങുമോ, അവയെല്ലാം പരസ്പരം ഇടിച്ചുതകരുമോ എന്നെല്ലാമുള്ള സന്ദേഹങ്ങൾ പൂവിനെപ്പോലെ നമ്മെയും ആശങ്കാകുലരാക്കും.
പലദിശകളിലുള്ള ഈ ചലനങ്ങളെല്ലാം കൂടുമ്പോൾ ആകാശഗംഗയുടെ പോക്ക് എങ്ങോട്ടാകും? ആ വലിയ സമസ്യയ്ക്കുള്ള ഉത്തരം ടീച്ചർ നല്കുന്നത് ആകാശത്തെ സർവ്വേക്കല്ലുകളായ നക്ഷത്രങ്ങളെയും നക്ഷത്രഗണങ്ങളെയും കാട്ടിക്കൊടുത്താണ്.
എന്നാൽ, ഏതു ചലനത്തിൻ്റെയും ദിശയറിയാൻ താത്പര്യമുള്ള പൂവ്, അനുക്ഷണം വികസിക്കുന്ന പ്രപഞ്ചം എന്ന ആശയത്തിനുമുന്നിൽ ആ വാശി ഉപേക്ഷിക്കാൻ നിർബ്ബന്ധിതനാകുന്നു. പ്രപഞ്ചത്തിലെ എല്ലാ ഗാലക്സികളും തമ്മിൽ അകലുമ്പോൾ നമ്മൾ ഏതു വശത്തേക്കു നോക്കിയാലും അവിടെയെല്ലാമുള്ള ഗാലക്സികൾ നമ്മിൽനിന്ന് അകന്നുപോകുന്നു. അഥവാ, നമ്മൾ അവയിൽനിന്നെല്ലാം അകലുകയാണ്. അപ്പോൾ, നമ്മുടെ ഗാലക്സി നീങ്ങുന്നത് എങ്ങോട്ടാണ്? ഇത്തരം രസകരമായ ഒട്ടേറെ സമസ്യകൾ രസകരമായി ഈ പുസ്തകം അനാവരണം ചെയ്യുന്നു.

ചലനങ്ങളുടെ പുസ്തകമാണു ‘വഴിക്കുരുക്കിൽപ്പെട്ട പൂവ്’. പ്രപഞ്ചത്തിൻ്റെ അടിസ്ഥാനം ദ്രവ്യവും അവയ്ക്കിടയിലെ സ്ഥലവും ആ സ്ഥലത്തിലൂടെയുള്ള ദ്രവ്യത്തിൻ്റെ ചലനവും ആണെന്നു പുസ്തകം ലളിതമായി പറഞ്ഞുതരുന്നു. സ്ഥലത്തിൽ ദ്രവ്യം ചലിക്കുമ്പോഴാണു കാലം നമുക്ക് അനുഭവവേദ്യമാകുന്നത്. വാസ്തവത്തിൽ സ്ഥലത്തിലൂടെയും കാലത്തിലൂടെയുമാണു ദ്രവ്യം ചലിക്കുന്നത്. ദ്രവ്യപിണ്ഡം സ്ഥലകാലത്തിൽ സൃഷ്ടിക്കുന്ന വക്രതയാണ് ഗുരുത്വാകർഷണത്തിനു നിദാനം. ഗഹനമായ ഈ പ്രപഞ്ചതത്വങ്ങളും സ്കൂൾ വിദ്യാർത്ഥികൾക്കു മനസിലാകുമാറു മനോജ് കെ. പുതിയവിള ആവിഷ്ക്കരിച്ചിരിക്കുന്നു.
ചലനത്തെപ്പറ്റി നിരവധി വർഷങ്ങൾക്കുമുമ്പ് മലയാള ശാസ്ത്രസാഹിത്യത്തിന്റെ തലതൊട്ടപ്പനായ പി. ടി. ഭാസ്ക്കരപ്പണിക്കർ കുട്ടികൾക്കായി എഴുതിയിട്ടുണ്ട്. ‘ചലനം ചലനം സർവത്ര’ എന്ന ആ പുസ്തകം പ്രപഞ്ചഗോളങ്ങളുടെ ചലനങ്ങൾക്കൊപ്പം അണുക്കളിലെ സൂക്ഷ്മകണങ്ങളുടെ ചലനങ്ങളും ജീവജാലങ്ങളിൽ നടക്കുന്ന ചലനാത്മകമായ പ്രവർത്തനങ്ങളും പലതരം യന്ത്രങ്ങളുടെ ചലനങ്ങളും സാമൂഹികചലനങ്ങളുംവരെ സമഗ്രമായി പ്രതിപാദിക്കുന്ന ഒന്നാണ്. അതിൽ, പ്രപഞ്ചഗോളങ്ങളുടെ മാത്രം ചലനങ്ങൾ സവിസ്തരം പ്രതിപാദിക്കുന്ന പുസ്തകമാണ് ‘വഴിക്കുരുക്കിൽപ്പെട്ട പൂവ്’. പിടിബിയുടെ പുസ്തകം ഇറങ്ങിയശേഷം കടന്നുപോയ ദശാബ്ദങ്ങളിൽ ഈ വിജ്ഞാനശാഖയിൽ വൻ കുതിച്ചുചാട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അവയൊക്കെ വായനക്കാരെ പരിചയപ്പെടുത്താൻ ഗ്രന്ഥകാരൻ ശ്രമിച്ചിട്ടുണ്ട് എന്നത് പുസ്തകത്തിൻ്റെ കാലികപ്രസക്തി വർദ്ധിപ്പിക്കുന്നു.

കുറെ ചലനങ്ങൾ പരിചയപ്പെടുത്തുക എന്നതല്ല പുസ്തകം ചെയ്യുന്നത്. കാലം, ചലനം തുടങ്ങിയ പ്രതിഭാസങ്ങളും ആപേക്ഷികതപോലുള്ള ആശയങ്ങളും ഇതു ചർച്ച ചെയ്യുന്നു. ചരിത്രവും സംസ്ക്കാരവുമെല്ലാം ഇതിനിടെ കടന്നുവരും. കൂടാതെ കാലാവസ്ഥാമാറ്റം പോലുള്ള സമകാലികവിഷയങ്ങളും അവയ്ക്കു ചലനങ്ങളുമായുള്ള ബന്ധവും ചർച്ചയാകുന്നുണ്ട്.
പൂവും ഷംസിയട്ടീച്ചറും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണു ചലനങ്ങളുടെ അതിവിപുലമായ ലോകം ഇതൾവിടരുന്നത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കുമാത്രം മനസിലാക്കാൻ കഴിയുന്ന കാര്യങ്ങൾ അപ്പർ പ്രൈമറി വിദ്യാർത്ഥിയായ കഥാനായകനു മനസിലാക്കാൻ കഴിയുന്നതരത്തിൽ ടീച്ചറെക്കൊണ്ടു പറയിച്ചിരിക്കുന്നു എന്നതാണ് ഈ പുസ്തകത്തിൻ്റെ ആഖ്യാനമികവ്.
ഏട്ടിലെ പശു പുല്ലുതിന്നില്ല എന്ന ചൊല്ലിനെ അടിച്ചുടച്ച് ആ പശുവിനെക്കൊണ്ടു പുല്ലു തീറ്റുന്നത് ഈ പുസ്തകത്തിൽ കാണാം. ഓരോ ചലനവും പ്രപഞ്ചത്തിലെ അനുയോജ്യമായ സ്ഥാനങ്ങളിൽ നിന്നുകൊണ്ടു നോക്കിക്കാണുന്ന തരത്തിൽ പൂവിനെക്കൊണ്ടു സങ്കല്പിപ്പിക്കുകയാണു ടീച്ചർ. പൂവിനൊപ്പം സങ്കല്പങ്ങൾക്കു തയ്യാറാകാൻ വായനക്കാരെയും ഗ്രന്ഥകാരൻ പുസ്തകത്തിൻ്റെ ആമുഖത്തിൽ ആഹ്വാനം ചെയ്യുന്നുണ്ട്. വായനയ്ക്കിടെ കണ്ണടച്ച് അതതുചലനങ്ങൾ അപ്പപ്പോൾ മനക്കണ്ണിൽ കണ്ടാൽ വായിച്ചതു മനസിലുറപ്പിച്ച് അനായാസം മുന്നേറാം.
ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സയൻസ് പോർട്ടലായ ‘ലൂക്ക’യിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചശേഷമാണു ‘വഴിക്കുരുക്കിൽപ്പെട്ട പൂവ്’ പുസ്തകമായിരിക്കുന്നത്. വിദ്യാർത്ഥികളും അദ്ധ്യാപകരും മറ്റു മുതിർന്നവരുമടക്കം നല്ലൊരുപങ്കു വായനക്കാർ ‘ലൂക്ക’യിലൂടെ ഇതു മുടങ്ങാതെ വായിച്ചിരുന്നു എന്നാണു മനസിലാക്കുന്നത്. ഈ ലേഖകനും അപ്രകാരം വായിച്ചിരുന്നെങ്കിലും പുസ്തകരൂപത്തിൽ വായിച്ചത് കൂടുതൽ മെച്ചപ്പെട്ട അനുഭവമായിരുന്നു.
ചെറുചെറു അദ്ധ്യായങ്ങളായാണ് എഴുതിയിട്ടുള്ളത്. അവതരിപ്പിക്കുന്ന വിഷയം സമഗ്രമാക്കാനും പലതരം കാര്യങ്ങൾ ഒരേസമയം പറഞ്ഞു സങ്കീർണ്ണമാകാതിരിക്കാനും ഈ രീതി സഹായിച്ചിട്ടുണ്ട്. ഇത്തരം ചെറിയ 39 അദ്ധ്യായങ്ങളുള്ള പുസ്തകത്തിന് 218 പേജുണ്ട്. ബഹുവർണ്ണത്തിൽ അച്ചടിച്ച പുസ്തകത്തിൽ ധാരാളം ചിത്രങ്ങളും ചേർത്തിട്ടുണ്ട്. എടുത്തുപറയേണ്ട കാര്യം, ചലനത്തെപ്പറ്റിയുള്ള പുസ്തകത്തിൽ ചലനങ്ങൾ കാണിക്കാനാവാത്തതിൻ്റെ കുറവ് വീഡിയോകളുടെയും ആനിമേഷനുകളുടെയും ജിഫ്ഫുകളുടെയും പുസ്തകത്താളിൽ ഒതുങ്ങാത്ത വലിയ ചിത്രങ്ങളുടെയും ലിങ്കുകൾ ക്യൂആർ കോഡുകളായി ചേർത്തു പരിഹരിച്ചിരിക്കുന്നു. ഇത് കേവലവായനയ്ക്കപ്പുറം ഒരു ദൃശ്യശ്രാവ്യാനുഭവമാക്കി പുസ്തകവായനയെ മാറ്റുന്നു.

പുറംചട്ടയും ചിത്രങ്ങളും സുധീർ പി. വൈ. ആണു വരച്ചത്. ശ്രീലേഷ് കുമാറാണു രൂപകല്പന. അച്ചടി നിർവ്വഹിച്ചത് കൊച്ചിയിലെ പ്രിൻ്റ് സിറ്റിയും. പുസ്തകം 400 രൂപ കൊടുത്തു വാങ്ങിയാൽ അതു തികച്ചും മൂല്യവത്താണ്. ശാസ്ത്രസാഹിത്യപരിഷത്തിന്റെ യൂണിറ്റുകളിലും പ്രവർത്തകരിലുംനിന്നു വാങ്ങാം. പരിഷത്തിന്റെ വിപണനസൈറ്റായ സമതയിലൂടെ ഓൺലൈനായും വാങ്ങാം. പുസ്തകോത്സവങ്ങളിലും ലഭ്യമാണ്.
വഴിക്കുരുക്കിൽപ്പെട്ട പൂവ് – ഓഡിയോ പുസ്തകം കേൾക്കാം

വഴിക്കുരുക്കിൽപ്പെട്ട പൂവ്
മനോജ് കെ പുതിയവിള
പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുലിനെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. പ്രപഞ്ചത്തിലെ അനന്തമായ ഇടങ്ങളിലൂടെ സ്വന്തം വഴി തേടി ഭാവനയുടെ പിറകിൽ ചുറ്റിക്കറങ്ങുകയാണു പൂവ്. വളഞ്ഞും പുളഞ്ഞും തലകുത്തിമറിഞ്ഞും സ്പ്രിങ്ങുപോലെ പിരിഞ്ഞുമുള്ള യാത്ര കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ രസിക്കുന്ന ആ കഥ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി പറയുന്നു. പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കും ഈ പുസ്തകം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്



വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ
അധ്യാപകരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും വായനയ്ക്കായി ഒരുപിടി പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു.
Leave a Reply