LUCA @ School

Innovate, Educate, Inspire

പുതിയ പുസ്തകത്തിലെ പരിണാമ പാഠങ്ങൾ

കടലിലെ ജലത്തിലാണ് ജീവിക്കുന്നതെങ്കിലും തിമിംഗലങ്ങൾ മത്സ്യങ്ങൾ അല്ല സസ്തനികളാണ് എന്നറിയാമല്ലോ? എങ്ങനെയാണ് ജല ജീവികളായ സസ്തനികൾ ഉണ്ടായത്?

അത് അത്ഭുതകരമായ പരിണാമകഥയാണ്. കെട്ടു കഥയല്ല, സുദൃഡമായ തെളിവുകളുള്ള ശാസ്ത്രകഥ. കരയിൽ ജീവിച്ചിരുന്ന നാലുകാലുള്ള ചെന്നായയുടെ വലിപ്പമുള്ള ജീവിയിൽ നിന്നാണ് തിമിംഗിലങ്ങൾ ആവിർഭവിച്ചത് എന്ന് കേട്ടാൽ അവിശ്വസനീയമായി തോന്നാം.

500 ലക്ഷം വർഷങ്ങൾക്ക് മുൻപ്, നദീതീരത്ത് ജീവിച്ചിരുന്ന ചെന്നായുടെ അത്ര വലിപ്പമുള്ള, നാലുകാലുള്ള തിമിംഗലത്തിന് പൂർവിക നായ ജീവിയുടെ പേരാണ് പാകിസെറ്റസ് (pakicetus) അത് മറ്റൊരു ജീവിയിൽ നിന്നും ആവിർഭവിച്ചതാണ്. പൂർവിക ജീവികളെയെല്ലാം കണ്ടെത്തി തിമിംഗലത്തിന്റെ ഏതാണ്ട് പൂർണമായ പരിണാമ ചരിത്രം ശാസ്ത്രകാരർ അനാവരണം ചെയ്തിട്ടുണ്ട്.

തിമിംഗലത്തിന് മാത്രമല്ല, ഇന്ന് നമ്മൾ കാണുന്ന ഓരോ ജീവിക്കും പറയാനുണ്ടാകും ഒരു പരിണാമ കഥ. അത് അന്വേഷിക്കുന്നതും പഠിക്കുന്നതും ജീവശാസ്ത്രത്തിലെ ഏറ്റവും വിസ്മയകരമായ അനുഭവമാണ്. ഈ വർഷം പുതിയ പാഠപുസ്തകങ്ങൾ ഹൈസ്കൂൾ കൂട്ടുകാരുടെ കൈകളിലെത്തിയിരിക്കുമല്ലോ. മുൻവർഷങ്ങളിൽ ജീവികളുടെയും മനുഷ്യന്റെയും പരിണാമം പത്താംതരം ജീവശാസ്ത്ര പാഠപുസ്തകത്തിലെ അവസാന അധ്യായമായിരുന്നു. ഒരു ജീവി എങ്ങനെ പരിണമിച്ചു എന്ന് മനസിലാക്കാതെ ആ ജീവിയുടെ ആവാസമോ ശരീരഭാഗങ്ങളുടെ ഘടനയോ ധർമമോ പഠിക്കുന്നത് അർത്ഥപൂർണമാവുകയില്ല എന്ന കാഴ്ചപ്പാട് പിന്നീട് രൂപപ്പെട്ടു.

അതിന്റെ അടിസ്ഥാനത്തിൽ, പരിഷ്കരിച്ച പാഠ്യപദ്ധതിയിൽ ജീവശാസ്ത്രം ഒരു പ്രത്യേക വിഷയമായി പഠിച്ചു തുടങ്ങുന്ന എട്ടാംക്ലാസ് മുതൽ തന്നെ പരിണാമവും നമ്മൾ പഠിക്കുകയാണ്! ‘ജീവന്റെ ഉത്ഭവം ജീവികളുടേയും’, എന്ന എട്ടാം ക്ലാസ് പുസ്തകത്തിലെ അധ്യായം ആരംഭിക്കുന്നത് തിമിംഗലത്തിന്റെ പൂർവികരായ പാക്കിസെറ്റസിന്റെ കഥ പറഞ്ഞുകൊണ്ടാണ്.

ജീവികൾ ഉൽഭവിച്ചതിനെ സംബന്ധിച്ച് ശാസ്ത്രത്തിന്റെ വിശദീകരണങ്ങളും അതിന് തെളിവ് നൽകുന്ന പരീക്ഷണങ്ങളും തുടർന്ന് പരിചയപ്പെടുത്തുന്നതോടൊപ്പം ഓരോ ജീവിവിഭാഗവും ഉത്ഭവിച്ച കാലത്തെ സംബന്ധിച്ച ചർച്ചയും ഈ പാഠഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രപഞ്ചത്തിന്റെ ആകെ പരിണാമ കാലത്തെ ഒരു വർഷമായി സങ്കൽപ്പിച്ചുകൊണ്ട് ഉണ്ടാക്കുന്നതാണല്ലാ കോസ്മിക് കലണ്ടർ. പരിണാമത്തിൻ്റെ ഈ ആമുഖപാഠം, പരിണാമം രേഖീയമായോ ഏതെങ്കിലും ഒരു ഉത്കൃഷ്ട ജീവിയെ ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ നടക്കുന്നതോ അല്ലാത്തതിനാൽ അതിന്റെ ഭാവി പ്രവചിക്കുക എളുപ്പമല്ലെന്നും ഓർമിപ്പിക്കുന്നു. തുടർന്നങ്ങോട്ട്, ഒമ്പതാം ക്ലാസിലെ പാഠപുസ്തകങ്ങളിൽ വിവിധ അവയവ വ്യവസ്ഥകളെക്കുറിച്ച് പഠിക്കുന്നിടത്തെല്ലാം ഇവയുടെ പരിണാമം സംബന്ധിച്ച് സൂചനകളും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്തുകൊണ്ട് ഓരോ ജീവിയുടെയും ആകൃതിയും പ്രകൃതിയും ഓരോ അവയവത്തിന്റെ ഘടനയും പ്രവർത്തനവും ഇങ്ങനെയായി എന്ന ചോദ്യത്തിന് അതിന്റെ പരിണാമ ചരിത്രം ഉത്തരം തരുന്നു. ഒപ്പം സ്വാഭാവിക നിർദ്ധാരണം എങ്ങനെ ചില ജീവികളുടെ വളർച്ചക്കും ചില ജീവികളുടെ നാശത്തിനും കാരണമായി എന്ന് തിരിച്ചറിയാനും കഴിയുന്നു.

എന്നും നമ്മളെ ഏറ്റവും വിസ്മയിപ്പിച്ച ചോദ്യമാണ് മനുഷ്യൻ എങ്ങനെയാണ് പരിണമിച്ചുണ്ടായത് എന്നത്. പല കാലങ്ങളിലെ പല ദേശങ്ങളിലെ മനുഷ്യർ പല കൽപ്പിത കഥകൾ മെനഞ്ഞുണ്ടാക്കി തൃപ്തിയടഞ്ഞു. അത് തലമുറകൾ കൈമാറി വന്നു. അതിൽ തൃപ്തരാകാത്ത ജിജ്ഞാസുക്കളും മനുഷ്യരുടെ ഇടയിൽ ഉണ്ടായിരുന്നു. ആ സത്യാന്വേഷികൾ സയൻസിൻ്റെ രീതി എന്ന ഉപാധി ഉപയോഗിച്ച് നടത്തിയ നിരന്തരമായ പഠനങ്ങൾ പുതിയ തെളിവുകൾ കണ്ടെത്തി. അവയുടെ വിശകലനങ്ങൾ പുതിയ സിദ്ധാന്തങ്ങളിലേക്ക് നയിച്ചു. ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും യുക്തി ഭദ്രമായ ഉത്തരങ്ങൾ!

പത്താം ക്ലാസിലെ ജീവ ശാസ്ത്രപുസ്തകത്തിന്റെ രണ്ടാമത്തെ അധ്യായം മനുഷ്യപരിണാമം സംബന്ധിച്ച ശാസ്ത്രീയ അന്വേഷണത്തിന്റെ ചരിത്രം വിശദമായി പ്രതിപാദിക്കുന്നുണ്ട്. അങ്ങനെ എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിലെ വിവിധ ജീവശാസ്ത്ര അധ്യായങ്ങളിലായി പരിണാമത്തിന്റെ അടിസ്ഥാന പാഠങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു.

കൂട്ടുകാർ അണ്ടർഗ്രൗണ്ട് ആസ്ട്രോനട്‌സിനെക്കുറിച്ച് കേട്ടിട്ടുണ്ടാകുമല്ലോ? ബഹിരാകാശത്തെ പര്യവേക്ഷകർ എന്നും നമുക്ക് അത്ഭുതമാണ്. അവരുടെ വസ്ത്രവും അവർക്ക് ലഭിക്കുന്ന പരിശീലനങ്ങളും ബഹിരാകാശ യാത്രികർ എടുക്കുന്ന വലിയ റിസ്ക്കും എല്ലാം അവരെ നമ്മുടെ ഹീറോകൾ ആക്കി മാറ്റിയിട്ടുണ്ട്.

ബഹിരാകാശയാത്ര പോകുന്നവർ പ്രപഞ്ചത്തിന്റെ പരിണാമത്തെക്കുറിച്ചുള്ള തെളിവുകൾ അന്വേഷിച്ചാണ് പോകുന്നതെങ്കിൽ അതു പോലെ, ജീവികളുടെ പരിണാമത്തിൻ്റെ തെളിവുകൾ ആയ ഫോസിലുകൾ ശേഖരിക്കാൻ ദുർഘടമായ ഭൂഗർഭഅറകളുടെ ആഴങ്ങളിലേക്ക് ജീവൻ പണയം വച്ച് ഇറങ്ങുന്നവരെയാണ് അണ്ടർഗ്രൗണ്ട് ആസ്ട്രോനട്‌സ് എന്ന് വിളിക്കുന്നത്.

ഇങ്ങനെ, പലവിധ പര്യവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരുപാട് മനുഷ്യരുടെ അന്വേഷണങ്ങളുടെയും ത്യാഗങ്ങളുടെയും ഫലമായി ലഭിച്ച ഫോസിലുകളാണ് വിവിധ ജീവികളുടെ പരിണാമവൃക്ഷത്തെ സംബന്ധിച്ച് നമുക്ക് തെളിവുകൾ നൽകിയത്.

മനുഷ്യന്റെ പൂർവികരായ ജീവികളുടെ ഫോസിലുകൾ കണ്ടെത്തിയ കൗതുകരമായ അനേകം കഥകളുണ്ട്. ഫോസിൽ പഠനങ്ങളിലൂടെ മനുഷ്യൻ ഉൽഭവിച്ചത് ആഫ്രിക്കയിലാണ് എന്ന് ശാസ്ത്രലോകം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് ഫോസിലുകളെ മാത്രം ആശ്രയിച്ചല്ല പരിണാമസിദ്ധാന്തം നിലനിൽക്കുന്നത്. ജീവികളുടെ ആകാരപഠനവും കോശവിജ്ഞാനീയവും കോശത്തിന് അകത്തു നടക്കുന്ന രാസപ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ബയോകെമിസ്ട്രിയും തുടങ്ങി ഡിഎൻഎ പഠനം വരെ വിവിധ ശാഖകൾ പരിണാമത്തിന് തെളിവ് നൽകുന്നുണ്ട്. ഈ തെളിവുകളെല്ലാം ഒരു പൊതു പൂർവികനിൽ നിന്നും വിവിധ ശാഖകളായി പിളർന്നു പിളർന്നു വളർന്നതാണ് ഇക്കാണുന്ന ജൈവവൈവിധ്യമെന്ന് ഉറപ്പിക്കുന്നു.

അങ്ങനെ പിളർന്നു പിളർന്നു പോകുന്ന ഒരു വൃക്ഷത്തിൽ ചില ശാഖകൾ മാറുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ ആകാത്ത ശാരീരിക സവിശേഷതകളുള്ളവയായതിനാൽ അതിജീവിക്കാനാവാതെ നശിക്കുന്നു. ചിലത് വളർന്ന് വീണ്ടും പിളർന്ന് പുതിയ ശാഖകൾ ആയ ജീവ ജാതികൾ ഉടലെടുക്കുന്നു.

അങ്ങനെയാണ് മനുഷ്യനും ചിമ്പാൻസി, ഉറാങ്ങ് ഉട്ടാൻ, ബബൂൺ തുടങ്ങിയ ആൾക്കുരങ്ങുകൾക്കും ഒരു പൊതു പൂർവികനുണ്ട് എന്ന നിഗമനത്തിൽ നമ്മൾ എത്തിച്ചേർന്നത്.

അല്ലാതെ മനുഷ്യൻ കുരങ്ങിൽ നിന്ന് പരിണമിച്ചു എന്ന് ഒരു സിദ്ധാന്തവും സമർത്ഥിക്കുന്നില്ല. ലളിതമെങ്കിലും തെറ്റായി മനസിലാക്കുകയും പഠിപ്പിക്കുകയും ബോധപൂർവം തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കപ്പെടുകയും ചെയ്യപ്പെട്ട പരിണാമം യഥാർത്ഥത്തിൽ നിഷേധിക്കാനാവാത്ത ബഹുമുഖമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ശാസ്ത്രം പടുത്തുയർത്തിയ വിജ്ഞാന സ്തംഭമാണ്. അതിനെ ശരിയായി മനസ്സിലാക്കാൻ പുതിയ പാഠപുസ്തകം ഉപകരിക്കുമെന്ന് കരുതാം.

1973-ൽ എഴുതിയ പ്രബന്ധത്തിൽ പരിണാമ ജീവശാസ്ത്രജ്ഞനായ തിയോഡോ സിയസ് ഡൊബ്ഷാൻസ്കി കുറിച്ച ഒരു വരി കാലാതീതമാണ്: Nothing in biology makes sense except in the light of evolution,” എന്നാണ് എന്നുമോർക്കേണ്ട ആ വരി!


Dr. Vineesh TV

Research Officer, SCERT


Leave a Reply

Your email address will not be published. Required fields are marked *


വിഷയങ്ങൾ